الثلاثاء، 17 يناير 2012

ഒരിക്കല്‍കൂടി


പുഴേലൊന്നും പഴേമാതിരി വെള്ളമില്ല കുട്ട്യെ,ഉള്ളതാണെങ്കി കലക്കവെള്ളം.ഒഴുക്കുപോലും കുറഞ്ഞു.പിന്നെ പാലം വന്നപ്പൊ ആര്‍ക്കും വന്ചീം വേണ്ടാതായി...
കുമാരേട്ടന്‍ തുഴയുന്നതിനിടയില്‍ ഓരോന്ന്‌ പറയുന്നുണ്ടായിരുന്നു.വന്ചിപടിയിലിരുന്ന്‌ തുഴച്ചിലിന്റെ താളത്തിലുയര്‍ന്നുവരുന്ന കുഞ്ഞോളങ്ങളെ നോക്കി.പിന്നെ മെല്ലെ തലയുയര്‍ത്തി മുറ്റിച്ചൂര്‍ പാലത്തേയും.ചീറിപായുന്ന വാഹനങ്ങള്‍ പാലത്തിന്റെ പ്രവ്ഡി ഉയര്‍ത്തി കാണിച്ചു.ഒരിക്കല്‍ കടത്തുവന്ചിയും നോക്കി നിന്നിരുന്ന വാഹനങ്ങള്‍ ഇന്ന്‌ എല്ലാം മറന്നിരിക്കുന്നു.കാലം എല്ലാം മാറ്റിയിരിക്കുന്നു.
അക്കരെയെത്തി.ഒരു നൂറുരുപയുടെ ഒറ്റനോട്ട്‌ കുമാരേട്ടന്റെ നേരെ നീട്ടി.അയാള്‍ അബരന്ന്‌ നോക്കി.
വെച്ചോ കുമരേട്ടാ.ഞാന്‍ പറഞ്ഞപ്പൊ വന്ചി ഇറക്കീതെല്ലേ...
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടുത്തേക്ക് നടന്നു.ഇനി ഷമീര്‍ക്കയുടെ വീട്ടില്‍ പോകണം.അപ്പുവിനെ അവിടെ നിര്‍ത്തിയിട്ടാണ്‌ പോന്നത്.ഒരു മോഹം പെട്ടന്ന്.പഴയപോലെ വന്ചിയില്‍ പുഴകടക്കണമെന്ന്.പിന്നെയുമുണ്ട് ഒരുപാട്‌ മോഹങ്ങള്‍ .നടത്തണം,കയ്യിലുള്ള ഇത്തിരി ദിവസങ്ങളില്‍ പറ്റാവുന്നതൊക്കെയും.മുത്തപ്പന്റെ അബലം കടക്കുബോള്‍ നോക്കി,പണ്ട് പണികഴിഞ്ഞ് ഈ വഴി നടന്നുവബോള്‍ അന്ന് ഇടക്ക് തുഴപിടിച്ചിരുന്ന ചാത്തുവേട്ടന്‍ അബലത്തില്‍ തിരിവെച്ച് എന്നും ഒരു ചെറുചിരി തനിക്കായി കരുതിവെച്ചിരുന്നത്‌.ജീവിച്ചിരിപ്പുണ്ടാവുമോ ഇപ്പോ...?അറിയില്ല.പരിഭവങ്ങളുടേയും പരാതികളുടേയും അവസാനങ്ങള്‍ക്കൊടുവില്‍ കേട്ടതൊക്കെയും മരണങ്ങളെ പറ്റിയായിരുന്നു.വര്‍ഷങ്ങള്‍..വര്‍ഷങ്ങള്‍ എന്തൊക്കെയാണ്‌ നഷ്ട്ടപെടുത്തിയത്‌.
നീയിതെവിടേക്കാടാ പോയത്.ചെക്കന്‌ അച്ചനെ പിരിഞ്ഞിരിക്കാനുള്ള വിഷമം..സൈനബത്ത അപ്പുവിനെ കളിയാക്കി.
അവന്‍ ഓടിവന്ന്‌ കാലുകളില്‍ പറ്റിചേര്‍ന്നു.അവനെ എടുത്തുയര്‍ത്തി മുഖത്തേക്കു നോക്കിയപ്പോള്‍ ചമ്മലോടെ അവന്‍ തോളില്‍ മുഖം പൂഴ്ത്തി.
പൂവടാ അപ്പു..
ഉം..അവന്‍ മൂളി.
പോവാണോടാ..ഷമീര്‍ക്ക ചോദിച്ചു.
പോണം ഷമീര്‍ക്ക.അധികം ലീവില്ല.അതിനിടയില്‍ ഒരുപാടുപേരെ കാണാനുണ്ട്‌.
യാത്രപറഞ്ഞിറങ്ങി.പഴയ വളഞ്ഞുപുളഞ്ഞ് കുണ്ടും കുഴിയുമായി കിടന്നിരുന്ന വഴി ഇന്നു നേരെ നിവര്‍ന്ന്‌ പുതിയ ടാറിങ്ങില്‍ തെളിഞ്ഞുകിടക്കുന്നു.ഇത്തിരിപോന്ന ചെറിയ കടകള്‍ തിങ്ങി നിറഞ്ഞിരുന്ന തളിക്കുളം സെന്റെറും മാറിയിരിക്കുന്നു.സ്നേഹത്തീരത്തേക്ക് പോകുന്ന റോഡിനും വീതി കൂടി.ഓര്‍ത്തപ്പോള്‍ ചിരി വന്നു.ഒരിക്കല്‍ കൂട്ടുകാരുമൊത്ത് തളിക്കുളത്തെ അയ്യപ്പന്റെ അബലത്തിലെ കാവടിക്കൊപ്പം കൂട്ടുകരോടൊത്ത് ആടി താളമിട്ട് ഈ റോഡിലൂടെ നടന്നിരുന്നത്.പിന്നെ കിലോമീറ്ററുകളെ വെല്ലുവിളിച്ച് ഈ റോഡിലൂടെ ബൈക്ക് ഓടിച്ച് ചീറി പാഞ്ഞിരുന്നത്.
അച്ചന്‍ പഠിച്ചിരുന്ന സ്ക്കൂള്‍ ആണ്‌.സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ച് അപ്പുവിനെ തോണ്ടി കാണിച്ചുകൊടുത്തു.അവന്‍ സ്ക്കൂള്‍ നോക്കി ചിരിച്ചു.
എന്താടാ..അവന്റെ മുടിയിഴകളില്‍ കൈ നീട്ടി തലോടി.
അച്ചനെല്ലേ പറഞ്ഞേ ഇവിടെ മുഴുവന്‍ മരങ്ങളായിരുന്നുവെന്ന്.അതിനുചുവട്ടിലാണ്‌ അച്ചനൊക്കെ പഠിക്കാന്‍ വന്നിരുന്നപ്പൊ സൈക്കിള്‍ വെച്ചിരുന്നതെന്ന്.എന്നിട്ടെവിടെ..?
സ്ക്കൂളില്‍ പുതിയ ബില്‍ഡിങ്ങുകള്‍ക്ക് മരങ്ങള്‍ വഴി മാറികൊടുത്തിരിക്കുന്നു.കയറണോ..? വേണ്ട.പഴയ ടീച്ചര്‍മാരൊന്നും ഇപ്പൊ ഉണ്ടായെന്നു വരില്ല.ഉണ്ടെകില്‍ തന്നെ പറഞ്ഞുമനസ്സിലാക്കിയാലും ഓര്‍മ്മ വന്നെന്നു വരില്ല.താന്‍ ഒരു സാധാരണ വിദ്യര്‍ഥി മാത്രമായിരുന്നല്ലോ.ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളേയും പഠിക്കാത്തവരേയും മാത്രമെല്ലേ ടീച്ചര്‍മാര്‍ക്കെന്നും ഓര്‍മ്മ കാണു.പക്ഷെ ഒരാള്‍ ഓര്‍ക്കുമെന്ന് ഉറപ്പാണ്‌.സാവിത്രി ടീച്ചര്‍.ഇപ്പൊഴും മറന്നിട്ടില്ല +2 പരീക്ഷ ഫീസ് ടിച്ചര്‍ അടച്ചിട്ടുണ്ടെന്ന് പറഞ്ഞ നിമിഷം.തന്നെ മനസ്സിലാക്കിയത് ടീച്ചര്‍ മാത്രമായിരുന്നു.എന്നും അശ്വസിപ്പിക്കാന്‍ കൂടെ നിന്നതും.നോട്ടുകളുടെ കടങ്ങളെല്ലാം പിന്നീട് പലപ്പോഴായി വീട്ടുകയുണ്ടായി.പക്ഷെ മനസ്സിന്റെ കടങ്ങള്‍…
പോര്‍ച്ചിലേക്ക് കാര്‍ പതുക്കെ ഓടിച്ചുകയറ്റി.അപ്പു ഇറങ്ങി ഓടി അച്ചന്റെ മടിയില്‍ കയറി.
നീ പ്രഭയെ കണ്ടിരുന്നൊ..?
ഇല്ല,കാണണം…പോണം.
സുബിയും ചിക്കുവുമൊക്കെ ഇടക്ക് വരാറുണ്ടായിരുന്നു.പിന്നെ പിന്നെ ആരും വരാണ്ടായി.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പണമയക്കുന്നതൊഴിച്ചാല്‍ നീയും വലിയ ബന്ധമൊന്നും കാണിച്ചിട്ടില്ലല്ലൊ..?
നിങ്ങളൊന്നു മിണ്ടാതിരുന്നെ.അമ്മ അകത്തുനിന്ന് വന്നു.നീ വന്നേ..വല്ലതും കഴിക്ക്.പിന്നെ ,വൈകുന്നേരം ശാരീം ജയനുമൊക്കെ വരുംന്ന് പറഞ്ഞിട്ടുണ്ട്.
അകത്തേക്ക് നടന്നു.അമ്മയെന്നും അങ്ങനെ ആയിരുന്നു.ഒരു കാലത്ത് നിര്‍ബന്ധിച്ച് അടിച്ച് ഭക്ഷണം കഴിപ്പിച്ചിരുന്നു.പിന്നെ ഉയര്‍ന്നുപൊങ്ങിയ കലഹങ്ങള്‍ക്കിടയില്‍ താനും അനിയത്തിയും ഉഴറുബോഴും അച്ചനും അമ്മയും വാശിയില്‍ തന്നെ ആയിരുന്നു.വിശന്ന വയറുമായി പണികഴിഞ്ഞ് വീട്ടിലെത്തിയ എത്രയോ ദിവസങ്ങളില്‍ "ഇന്നൊന്നും വെച്ചില്ലെന്ന്" ഒറ്റവാക്കിനാല്‍ അമ്മ കാര്യമവസാനിപ്പിച്ചിരിക്കുന്നു.ആദ്യമായി താന്‍ വീട്ടില്‍ കലഹമുണ്ടാക്കുന്നതും അത്തരമൊരു വേളയില്‍ തന്നെ ആയിരുന്നു.ബന്ധങ്ങളുടെ ചങ്ങലകണ്ണികളെ വിലയില്ലാതാക്കിയത് വീട്ടില്‍ നിന്നുള്ള അനുഭവങ്ങള്‍ തന്നെ ആയിരുന്നു.പിന്നെ എന്നാണ്‌ അച്ചന്‍ വിളിച്ചത്.അമ്മയോട്‌ ഇപ്പോ അച്ചന്‌ മിണ്ടാം എന്ന് പറഞ്ഞത്.എന്നാണ്‌ "നിന്നെയെനിക്ക് കാണണ്ട" എന്ന് പറഞ്ഞ അമ്മ "നിന്റെയൊരു ഫോട്ടൊയെങ്കിലും അയക്കെടാ അമ്മക്ക് നിന്നെ ഒന്നു കാണണമെന്നുണ്ടെടാ" എന്നു പറഞ്ഞത്.വെറുത്തുപോയ നാട്‌.വീട്ടുക്കാര്‍.അതിനിടയില്‍ നഷ്ട്ടങ്ങള്‍ മാത്രം.അങ്ങനെയൊരു വാക്ക് അമ്മയുടെ അടുത്തുനിന്ന് ആഗ്രഹിച്ച് കരഞ്ഞിരുന്ന രാത്രികള്‍.പിന്നെ അത് കേട്ടത് അതാവശ്യമില്ലാത്തൊരു സന്ധര്‍ഭത്തില്‍.അല്ലെങ്കിലും തനിക്കെന്നും അങ്ങനെ ആയിരുന്നല്ലോ..എന്താണ്‌ താനാഗ്രഹിച്ചപ്പോള്‍ കിട്ടിയത്.ഇടക്കെപ്പൊഴൊ വന്ന് മറഞ്ഞുപോയ ഗീതുവിനെ പോലും താന്‍ ആഗ്രഹിച്ചിരുന്നൊ..?ഇല്ല.ഒരിക്കലും താനവളെ സ്നേഹിച്ചിട്ടില്ലായിരുന്നു.അപ്പു തന്നിലേക്ക് ചേര്‍ന്നതിനുശേഷമാണ്‌ താനവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്‌.പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.അല്ലെങ്കിലും അവള്‍ക്കെന്നും പട്ടണത്തിന്റെ സവ്ന്തര്യമായിരുന്നു ഇഷ്ട്ടം.ഒരിക്കലും യോജിക്കാന്‍പറ്റാത്തവരാണെന്നറിഞ്ഞിട്ടും ഒരു ഫ്ലാറ്റിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അപരിചിതരെപോലെ കഴിഞ്ഞ വര്‍ഷങ്ങള്‍.
അപ്പൂ…അവന്‍ ഓടി വന്നു.
വൈകുന്നേരം നമുക്കൊന്ന് അബലത്തില്‍ പോവാടാ.. അവന്‍ തലയാട്ടി.
അവളുണ്ട് അവിടെ.കേട്ടുവന്ന അമ്മ എന്തിനോവേണ്ടിയെന്നോണം പറയുന്നു.ഇത്തിരി കഷ്ട്ടാണ്‌.ഭര്‍ത്താവുമായി ഭന്ധമൊന്നുമില്ലാന്നാ കേട്ടത്.ബന്ധം ​ഒഴിഞ്ഞൂന്നും കേട്ടിരുന്നു.
വിഷമം തോന്നിയില്ല.അറിഞ്ഞിരുന്നു.ഒന്നു കാണണമെന്നുണ്ടായിരുന്നു.അവിടെയുണ്ടാകുമെന്നുറപ്പാണ്‌.ഓര്‍മകളില്‍ പഴയ വാടകവീടു തെളിഞ്ഞുവന്നു.അതിനുമുന്നിലെ നാട്ടുവഴിയിലൂടെ പാടം കടന്നുവരുന്ന ആ കാലൊച്ചകള്‍ക്കായി കാത്തിരുന്നിരുന്ന നിമിഷങ്ങള്‍.പിന്നെ ഇഷ്‌ട്ടമാണെന്ന് പറഞ്ഞ നിമിഷം വേണ്ടെന്ന് പറഞ്ഞ ആ മുഖഭാവം.പിന്നെയും കണ്ടിരുന്നു ഒരു പാടുതവണ.സവ്ഹ്രുതത്തിന്റെ ചങ്ങലകണ്ണികള്‍ എന്തോ പൂര്‍ണ്ണമായും അകറ്റാതിരുന്നതിലാവാം അത്.പിന്നെയൊരു ദിവസം അറിഞ്ഞു അവളുടെ വിവാഹം കഴിഞ്ഞതും .പ്രഭയാണ്‌ വിളിച്ചു പറഞ്ഞത്.നിര്‍ത്തിവെച്ചിരുന്ന മദ്യപാനശീലം വീണ്ടും തുടങ്ങിയത് അന്നായിരുന്നു.ഗീതയുമൊത്തുള്ള ജീവിതത്തിനും അതാവശ്യമായി വന്നപ്പോള്‍ പിന്നീടത് കൂടുകയാണുണ്ടായത്.പിന്നെ ശാസനയോടെ ഉയര്‍ന്ന അപ്പുവിന്റെ കുഞ്ഞുകരങ്ങളാണ്‌ അത് കുറച്ചത്.
ചുറ്റുവിളക്കുതെളിഞ്ഞ അബലത്തിനിന്നും വലിയ മാറ്റമൊന്നുമില്ല.നാഗകാവില്‍ പഴമയുടെ തിരിനാളം കാറ്റില്‍ പതിയെ ഇളകിയാടുന്നു.
ഇവിടൊന്നും കണ്ടിട്ടില്ല്യാലോ..? പൂജാരി കുശലം ചോദിച്ചു.
ഇല്ല..പുറത്തായിരുന്നു.പിന്നെ പുഷ്‌പാഞ്ജലി ഉണ്ടായിരുന്നു.
കുട്ട്യേ ഈ ചീട്ടൊന്ന് എഴുതികൊടുത്തേ..
അതുവരെ തിരഞ്ഞിരുന്ന മിഴികള്‍ ആര്‍ത്തിയോടെ പിന്തിരിഞ്ഞു നോക്കി.അബരപ്പില്‍ മുങ്ങുന്ന ആ മുഖം കണ്ട് ഒന്നു ചിരിച്ചു.വിളറിയ ഒരു ചിരി ആ മുഖത്ത് തെളിയുന്നത് കണ്ടു.
മോനാണോ..?അപ്പുവിനെ നോക്കി രാധ ചോദിച്ചു.
ഉം..അവള്‍ അപ്പുവിന്റെ അടുത്തുവരുന്നതും അപ്പുവിന്റെ കുഞ്ഞുമുഖത്ത് കൈകള്‍ ചേര്‍ത്തുവെക്കുന്നതും ഒരു തരം നിര്‍വ്രുതിയോടെ നോക്കി നിന്നു.
അല്ല..കുട്ടിക്കറിയോ ഇയാളെ..
ഉം..അവള്‍ മൂളുന്നു.
പുഴ്‌പാഞ്ജലിക്ക് ചീട്ടെഴുതുബോള്‍ പേരും നാളും പറയേണ്ടി വന്നില്ല.കിരണ്‍, കാര്‍ത്തിക നക്ഷത്രമെന്നെഴുതി ചീട്ട് കയ്യില്‍ തരുബോള്‍ പകപ്പോടെ ആ മുഖത്തെക്കൊന്ന് നോക്കി.അപ്പുവിന്റെ പേരും നാളും മാത്രമാണ്‌ പറഞ്ഞത്.
വൈഫ്…
ചോദ്യത്തിനുമറുപടിയായി ഒന്നു ചിരിച്ചു.പിന്നെ പറഞ്ഞു..ഇല്ല..
പ്രസാദവും വാങ്ങി ഇറങ്ങി.പഴയ ഗ്രവ്ണ്ടില്‍ ഇന്ന് ആകെ വീടുകള്‍.ഒരു കാലത്ത് അവിടെ കശുമാവിന്‍ തോപ്പായിരുന്നു.
എന്നാ മടക്കം..
തീരുമാനിച്ചിട്ടില്ല.രണ്ടാഴ്ച്ചയോളം എന്തായാലും ഉണ്ടാകും.
വീട്ടിലേക്ക് വരുന്നോ..? അമ്മേം ഞാനും മാത്രേ ഉള്ളൂ.അനിയത്തീടെ കല്യാണം കഴിഞ്ഞിരിക്കണു.പിന്നെ..പിന്നെ ആരുല്യാ..
ചോദിച്ചില്ല എന്തേ എന്ന്..എന്തിന്‌ അറിഞ്ഞുകൊണ്ട് പഴമയുടെ ഏടുകള്‍തിരഞ്ഞ്‌ മുറിവുണ്ടാക്കണം.
വേറൊരിക്കലാവം.എന്തായാലും വരും.
ഡോര്‍ തുറന്ന് അകത്തേക്ക് കയറി.അപ്പു രാധയുടെ കൈകളില്‍ നിന്ന് വിട്ട് കാറില്‍ കയറി.
അച്ചാ..
എന്താട..എവിടെയോ പോയ്‌മറഞ്ഞ മനസ്സിനെ അപ്പു ഉണര്‍ത്തി.
ഒന്നുല്യാ..നമ്മുക്ക് അതുപോലരമ്മേ മതിയായിരുന്നു…
കാലുകള്‍ ബ്രേക്കില്‍ ആഞ്ഞമര്‍ന്നു.ചെറിയൊരു ശബ്ദത്തോടെ കാര്‍ നിന്നു.അപ്പുവിന്റെ മുഖത്തേക്ക് പകപ്പോടെ നോക്കി.അവിടെ ഒരു കൊച്ചു ചിരി തെളിഞ്ഞു നില്ക്കുന്നു..
മെല്ലെ സ്റ്റാര്‍ട്ടാക്കി.ചുറ്റുപാടും ആളുകള്‍ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.വന്ന വഴിയിലേക്ക് തന്നെ വീലുകള്‍ തിരിച്ചു കറങ്ങുബോള്‍ മുന്നില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളായിരുന്നു.
പുതിയൊരു ജീവിതത്തിലേക്കുള്ള ചില്ലകളില്‍ അയാള്‍ക്കുവേണ്ടി പൂക്കള്‍ വിടരാന്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു,.

ليست هناك تعليقات:

إرسال تعليق