الثلاثاء، 17 يناير 2012

മനസ്സും ശരീരവും


ഒരുമ്മ കൂടി തരട്ടെ..തന്റെ മുഖത്തേക്കുറ്റുനോക്കിയിരിക്കുന്ന നിത്യയുടെ മടിയില്‍ കിടന്ന് ജിതേഷ് ചോദിച്ചു…
ഉം….അകലെനിന്നെന്നോണം നിത്യയുടെ മൂളല്‍ കേട്ടു.
അവന്‍ പതിയെ ഉയര്‍ന്നുവന്ന് ആ കവിളതുമ്മ വെച്ചു.പിന്നെ പതിയെ നെറ്റിയില്‍ കണ്‍തടങ്ങളില്‍ പിന്നെ നേരിയ ചുവപ്പിന്റെ അലകളില്‍ മുങ്ങിനിവര്‍ന്ന ചുണ്ടുകളില്‍…
നിത്യ കണ്ണുകള്‍ ഇറുക്കിയടച്ച് മരത്തിലേക്ക് ഒന്നുകൂടി ചാരിയിരുന്നു.അവളുടെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ ജിതേഷിന്റ നീണ്ട മുടിയിഴകളിലൂടെ ഒഴുകി നീങ്ങികൊണ്ടിരുന്നു.
പോണ്ടെ..അവള്‍ ഇടക്ക് ചോദിച്ചു..
ഉം…അവന്‍ മൂളി.
ന്നാ, എണീക്ക്.
അവള്‍ കൈ നീട്ടി തന്റെ ബാഗ് എടുത്തു.അവന്‍ കൈ നീട്ടി ആ കൈ തടഞ്ഞു..പിന്നെ പതിയെ ആ കൈ പിടിച്ച് ഉമ്മ വെച്ചു..
നീ…...വാടാ,പോകാം.ഇന്നും ക്ലാസ്സ് കട്ട് ചെയ്താ പോന്നിരിക്കണേ.വീട്ടിലങ്ങാനും അറിഞ്ഞാലില്ലെ..
എന്നായാലും അറിയേണ്ടതല്ല്ലെ..ജിതേഷ് ചിരിച്ചു..
എന്നാലും…നിത്യ പതിയെ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളചിരി ചിരിച്ചു.അവനും കൂടെ ചിരിച്ചു..
പോകാം…അവള്‍ ജിതേഷിനെ പിടിച്ചുയര്‍ത്തി.മടിയോടെ അവന്‍ എഴുന്നേറ്റ് ബൈക്ക് സ്റ്റാര്‍ട്ടാക്കി..
                ************                           **********                          *********
എന്റെ ഒരു ഫ്രണ്ടിന്റ ചേട്ടന്‍ ഇവിടെ സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ട്ടര്‍ ആണ്..നമ്മുക്ക് ആളെ പോയി കാണാം..
ജിതേഷ് നീ പറയുന്നത്..
നിത്യാ,,എനിക്കും ഇഷ്ട്ടമുണ്ടായിട്ടല്ല..നീ, നീയൊന്നാലോചിച്ചുനോക്ക്.ഇതെങ്ങാനും പപ്പ അറിഞ്ഞാല്‍ ആ നിമിഷം ​ദുബായീന്ന് ഇങ്ങോട്ട് വരും.മമ്മയുടെ കാര്യം പിന്നെ നിന്നോട് ഞാന്‍ പറഞ്ഞിട്ടുമുണ്ടല്ലോ...പിന്നെ നീയൊന്നാലോചിച്ചുനോക്ക്.നിന്റെ വീട്ടിലറിഞ്ഞാലും എന്താ സ്ഥിതി.പിന്നെ നമ്മുടെ പഠനം.ബീ പ്രാക്റ്റിക്കല്‍ നിത്യാ..നീ ആലോചിക്ക്..
അന്ന് പുലര്‍ക്കാലത്തെ ഏതോ നിമിഷത്തില്‍ കട്ടചോരയില്‍ കുതിര്‍ന്നലിഞ്ഞുപോകുന്ന തന്നിലെ ജീവനെ നോക്കി നിത്യയുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നു.പുതുമണ്ണില്‍ പിച്ചവെച്ചുനടക്കേണ്ട കുഞ്ഞുജീവിതം സെപ്റ്റിക് ടാങ്കിന്റെ ഇരുണ്ട ആഴങ്ങളിലേക്ക് ഒരു അഴുക്കായി പറ്റിചേരുന്നതറിഞ്ഞ് അവള്‍ ഞെട്ടിതെറിച്ചു.ഒരു സഹായത്തിനെന്നോണം അവള്‍ ജിതേഷിന്റെ മൊബൈലിലേക്ക് വിളിച്ചു.അത് സ്വിച്ച് ഓഫ് ആയിരുന്നു.പിന്നീടങ്ങോട്ടും.
                  ************                           **********                          *********
4 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു നഗരം…

ഏയ് നിത്യാ ,,താന്‍ ഹോസ്റ്റലിലേക്കാണോ..?
അതെ…എന്താ മനു..
ഒന്നുമില്ല.വരുന്നോ ഒന്നു നടക്കാനിറങ്ങാം?
രാത്രിയിലെ വാച്ച്മാന്‍ ഡ്യൂട്ടിക്കുവേണ്ടി ഭക്ഷ്ണ സന്ചിയും താങ്ങിപിടിച്ച് അപ്പോഴെ കോട്ടുവായിട്ട് ഗോപാലേട്ടന്‍ വരുന്നുണ്ടായിരുന്നു.അയാളുടെ ആ വരവും നോക്കി ചിരിച്ചുകൊണ്ട് നിത്യ പറഞ്ഞു, നടക്കാം…
പുറത്ത് കായലില്‍ നിന്നുയരുന്ന  നനുത്ത കാറ്റുമേറ്റ് കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നു.പകല്‍ ഉച്ച സമയങ്ങളില്‍ അവിടവിടെ കറങ്ങിനടക്കുന്ന പ്രണയാര്‍ത്ഥികളായ കോളേജ് മിദുനങ്ങളെ കാണുബോഴൊക്കെ ഉയരുന്ന പരിഹാസം പിന്നെയൊരു സവ്ഹ്രുതത്തിന്റെ രൂപങ്ങളിലേക്കെത്തിയത് മനുവിന്റെ വരവോടെ ആയിരുന്നു.ഓഫിസില്‍ അധികമാരോടും സംസാരിക്കാതിരുന്ന തന്നെ മെരുക്കിയെടുത്തതിന്‌ മനുവിനെ പലരും അഭിനന്ദിക്കുന്നത് അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിചില്ല.സ്കെച്ചും പ്ലാനുമൊക്കെയായി പലപ്പോഴും തന്റെ അടുത്ത് സംശയങ്ങള്‍ ചോദിക്കാനെന്ന ഭാവേനയെത്തുന്ന അവനെ പലപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു,എന്തിനോ തോന്നിയൊരു കവുതുകത്തോടെ..
എന്താ…ആലോചിക്കണത്..
ഏയ് ഒന്നുമില്ല .അവള്‍ ചിരിച്ചു..മുഖത്തേക്കൂര്‍ന്നുവീണ മുടിയിഴകള്‍ പിന്നീലേക്കൊതുക്കി  അവള്‍ അസ്ത്തമയ സൂര്യനെ നോക്കി.
ഓരൊ ഭജ്ജി കഴിച്ചാലോ..? ഏതാണിഷ്ട്ടം കായയോ,മുളകോ..?
മുളക്.
എനിക്കും..അവന്‍ പറഞ്ഞു..
നേരിയ എരിവൂറുന്ന ഭജ്ജിയും കഴിച്ച് നേര്‍ത്ത കായലോളങ്ങളെ നോക്കി നിന്നു..പിന്നെ പെട്ടന്ന് തിരിഞ്ഞ് മനുവിന്റെ മുഖത്തുനോക്കി പതിയെ ചോദിച്ചു..
മനുവിനെന്തോ പറയാനുണ്ടെന്ന് തോന്നുന്നു…നമ്മുക്കിടയില്‍ അതെന്തോ വല്ലാത്തൊരു അകലം സ്രുഷ്ട്ടിക്കുന്ന പോലെ..എന്താണ്..?
ഏയ് ഒന്നുമില്ല..അവന്‍ ജാള്യതയോടെ ചിരിച്ചു…പിന്നെ മുഖത്തെ കണ്ണട വിരലുകൊണ്ടൊന്നൊതുക്കി.
നീണ്ട നിശബ്തത അവര്‍ക്കിടയില്‍ പരന്നു.സായന്തനത്തിലെ കാറ്റേറ്റ് മരച്ചുവട്ടിലിരിക്കുന്ന വ്രുദ്ധദബതികളിലേക്ക് നിത്യയുടെ മിഴികള്‍ തങ്ങി .അവര്‍ അവളെ നോക്കി മെല്ലെയൊന്നു ചിരിച്ചു.അവള്‍ തിരിച്ചും.വെറുതെ ആലോചിചു ഒരു ദിവസം എത്രപേരോട് ചിരിക്കുന്നു,വെറുതെ…എന്തിനൊക്കെയോ..
പരിചയമുണ്ടൊ…മനു ചൊദിച്ചു..
ഏയ്,ഇല്ലാ..
പോകാം...വൈകിയാല്‍ ശരിയാവില്ല .
പോകാം…മനു പോക്കറ്റില്‍ നിന്നും കര്‍ചീഫെടുത്ത്  മുഖം തുടച്ചു.
രാത്രി തൊട്ടടുത്തായി നഗരത്തെ പുല്‍കാനായി വെബി നില്‍ക്കുന്നു.ചുവന്ന നിറമുള്ള ബസ്സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു.ഇഴജന്തുക്കളെ പോലെ മനുഷ്യര്‍ കൂട്ടതോടെ കൂടുകളിലേക്ക് തിക്കി തിരക്കുന്നു.
വീട്ടില്‍ നിന്ന് അമ്മ വിളിച്ചിരുന്നു,കല്യാണമാലോചിക്കട്ടെ എന്നും പറഞ്ഞ്..
എന്തു പറഞ്ഞു..സമ്മതിക്കായിരുന്നില്ലെ.ഒരു വിവാഹ പ്രായമൊക്കെ ആയിട്ടുണ്ട്..നിത്യ ചിരിച്ചു..
അത്..പിന്നെ…ഞാനിയാളെ പറ്റി പറഞ്ഞോട്ടെ..?
കാലുകള്‍ പെട്ടന്ന് നിന്നു..മനുവിന്റെ മുഖത്തേക്ക് തറപ്പിച്ചുനോക്കി പറഞ്ഞു…വേണ്ട…
                      ************                           **********                          *********
ഹേയ്..മനു…തനെന്താടോ ട്രാന്‍ഫെറിനു കൊടുത്തത്…ഞങ്ങളെയൊന്നും പിടിച്ചില്ലേ..?
റോസ്സമ്മാ ചെറിയാന്‍ മനുവിന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് മുന്നിലെ ഫയലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തികൊണ്ടു തന്നെ ചോദിച്ചു..
ഏയ്..അതൊന്നുമല്ല റോസേച്ചി.ത്രുശുരിലെ ഓഫീസ് ആവൂബോ ഡയിലി വീട്ടി പോകാന്നു വെച്ചിട്ടാ..
ഓ…പിന്നെ…ഞങ്ങളൊന്നും അറിയിണില്ല്യാന്ന് വെക്കണ്ട…പ്യുണ്‍ രാമേട്ടന്‍ കയ്യിലെ ഡ്രൊയിങ്ങുകളുടെ  കെട്ട് മനുവിന്റെ മുന്നിലേക്കിട്ടു..
മനു മെല്ലെ നിത്യയുടെ സീറ്റിലേക്ക് നോക്കി.അവിടെ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല.അവനില്‍ എന്തോവിഷാദം തിങ്ങിവന്നു.മുന്നില്‍ അന്ന് പാസാക്കി കൊടുക്കേണ്ട ഡ്രൊയിങ്ങുകള്‍ വെറുപ്പിന്റെ അലകളുയര്‍ത്തി.കയ്യിലെ പച്ച മഷിപേന മേശപ്പുറത്തിട്ട് എഴുന്നേറ്റു.
എവിടേക്കാടൊ…സദാശിവനേട്ടനാണ്‌..
വെറുതെ…ഒരു ചായകുടിക്കാന്‍..
പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു വലിച്ചു..വലിക്കുന്നത് ഇഷ്ട്ടമുണ്ടായിട്ടല്ല.പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വലിക്കാതെ വയ്യ.അല്പം ആശ്വാസം തോന്നി.അകത്തേക്ക് കയറി ഡ്രൊയിങ്ങുകള്‍ വാരി വലിച്ച് നിവര്‍ത്തി.വൈകുന്നേരം വെറുതെ ഒന്നാ ഡ്രൊയിങ്ങുകളിലേക്ക് കണ്ണോടിച്ചു..പതിവില്ലാതെ തന്റെ കയ്യിലിന്ന് അധികവും വന്നത് ചുവന്ന മഷിയാണെന്ന് കണ്ടു..
നടക്കാം…ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.നിത്യ..
എന്തിനെന്നര്‍ത്ഥത്തില്‍ നോക്കി.പിന്നെ പറഞ്ഞൂ ,നടക്കാം..
പുറത്ത് പതിവുപോലെ സായന്തനം.പിന്തിരിഞ്ഞോടിവന്നൊരു കുട്ടി മനുവിന്റെ കാലുകളില്‍ വന്നു മുട്ടി.സാധാരണ ഗതിയില്‍ ആ കുട്ടിയെ ഒന്നെടുത്ത് പൊക്കുകയെങ്കിലും ചെയ്യുന്നതാണ്‌.ഒന്നുമുണ്ടായില്ല.ഒന്നിനും താല്പര്യമുണ്ടായിരുന്നില്ല.
ഭജ്ജി വാങ്ങുന്നില്ലേ…നിത്യ ചോദിച്ചു..
എനിക്ക് വേണ്ടാ…പതുക്കെയാണ്‌ പറഞ്ഞത്.മുഖത്ത് നോക്കിയില്ല.
ട്രാന്‍ഫറിന്‌ കൊടുക്കുകയാണെന്ന്‌ അറിഞ്ഞു.ഞാന്‍ കാരണമാണോ..? നിത്യ അവന്റെ മുഖത്തേക്ക് നോക്കി.
അല്ല.ഞാന്‍ വീടിനടുത്തായതോണ്ട്…
മനൂ…ഞാന്,ഞാന്‍ അന്നങ്ങനെ പറഞ്ഞത് മനുവിനെ ഇഷ്ട്ടമാകഞ്ഞതുകൊണ്ടല്ല,വേറെ ഇഷ്ട്ടങ്ങളുമുണ്ടായിട്ടല്ല.അത് പിന്നെ…
പിന്നേ..
രാത്രിയുടെ വരവറിയിച്ച് സുര്യന്‍ മങ്ങിയ ചിരിയോടെ മറഞ്ഞകന്നു.പുറത്ത് തിരക്കുകള്‍ കൂടി വന്നു.
പോകാം..മനു പറഞ്ഞു…നിത്യ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
ഉം..മൂളി…പിന്നെ പതുക്കെ മനുവിന്റെ ഒപ്പം നടന്നു.
ഞാനിന്ന് അമ്മയെ വിളിക്കുന്നുണ്ട്.ഇയാളുടെ കാര്യം പറയും..
മനൂ…നീ ..നീ എന്തിനാ…
ഞാനിയാളിലെ മനസ്സിനെ ഇഷ്ട്ടപെടുന്നതുകൊണ്ട്…വല്ലാതെ ഇഷ്ട്ടപ്പെട്ട് പോയതുകൊണ്ട്…
നഗരം രാത്രിയുടെ തീരത്തിലേക്ക് അലിഞ്ഞുചേരുകയായിരുന്നു..
                      ************                           **********                          *********


ليست هناك تعليقات:

إرسال تعليق