الثلاثاء، 17 يناير 2012

കനകാംബരപൂക്കള്‍


അടിച്ചമര്‍ത്തപെടുന്ന നിയമങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമെതിരെ അക്രമത്തില്‍ മുങ്ങിയൊരു സമരമുറ ആവിഷ്കരിച്ചാലതു തെറ്റാണോ മാഷേ..?ഒരു കാലത്ത് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ലേ..?
കുഞ്ഞിക്രുഷ്ണാ നീ പറയുന്നതൊക്കെ ശരി തന്നെ.പക്ഷേ നീയൊന്നാലോചിച്ചു നോക്ക്,അങ്ങിനെയിറങ്ങിതിരിക്കുന്നവരുടെ വീട്ടുകാരുടെ പ്രതീക്ഷകള്‍,ആഗ്രഹങ്ങള്‍.അങ്ങനെ നോക്കുബോള്‍ അതും ഒരുതരത്തില്‍ അടിച്ചമര്‍ത്തല്‍ തന്നെ അല്ലേ..?
മാഷേ…ഒരു നിമിഷം അവന്‍ മിണ്ടാതിരുന്നു.പിന്നെന്തിനാണ്‌ ഒരു കാലത്ത് മാഷും അതേ വഴിയിലൂടെ ചിന്തിച്ചിരുന്നത്.?ഇന്നത്തെ തലമുറ പഴയ കാഴ്ച്ചപാടുകളെ പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടില്ല മാഷേ.
ഒന്നും പറഞ്ഞില്ല.ശാന്തമായൊഴുകുന്ന പുഴയേയും നോക്കി ഇരുന്നു.
മാഷിരിക്ക്...ആരൊ ഒരു ചുവന്ന കസേര നീക്കിയിട്ടു.കാലന്‍ കുട ഒന്നു ചെരിച്ചുവെച്ച് ഇരുന്നു.കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എപ്പോഴാ എടുക്കണേ..? അപ്പുറത്തെ രാഘവനോട് ആരൊ ചോദിക്കുന്നു.
പത്തരക്ക്.അങ്ങനെയാരും വരാനില്ലല്ലോ പ്രത്യെകിച്ച്.അപ്പോ പിന്നെ അധികം വൈകില്ല.
അതേ,അതാണ്‌ നല്ലത്.അയാളും പറയുന്നു.
മുന്നില്‍ അടുത്തൊരു കസേരയില്‍ പത്രം കിടക്കുന്നു.മുന്‍പേജില്‍ തന്നെ നോക്കി കുഞ്ഞിക്രുഷ്ണന്‍ പുഞ്ജിരിക്കുന്നോ..? “വിദ്യാര്‍ഥി നേതാവ് മഹേഷ് വെട്ടേറ്റ് മരിച്ചു”.പക്ഷെ ഈ വാര്‍ത്ത .ഇതു വേണ്ടായിരുന്നു കുഞ്ഞിക്രുഷ്ണാ.മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുബി.
മാഷേ..ശബ്ദം കേട്ട് മുഖമുയര്‍ത്തി..ധന്യ..
ഞാന്‍ പോകാണ്‌ മാഷേ..
എങ്ങനെ നീയിത് സഹിക്കും കുട്ടി എന്നര്‍ത്ഥത്തില്‍ നോക്കി.പിന്നെ മൂളി..ഉം..
കുഞ്ഞിക്രുഷ്ണാ..ആ കുട്ടിയെന്തിനാ നിന്റടുത്തൂന്ന് ഇന്നലെ കരഞ്ഞോണ്ട്‌ പോയത്..?
ഒന്നൂല്യാ മാഷേ..അവനെന്തോ എഴുതുകയായിരുന്നു.
നിന്റച്ചനിഷട്ടാവുന്നുണ്ടോ നീയെപ്പോഴുമിങ്ങനെ വായനശാലയില്‍ വന്നിരിക്കുന്നത്.?
അവന്‍ മുഖമുയര്‍ത്തി.പിന്നെ ഒന്നാലോചിച്ച് പറഞ്ഞൂ.എല്ലായ്‌പോഴും എല്ലാവരേയും ഒരു പോലെ ത്രുപ്തിപെടുത്താന്‍ പറ്റോ മാഷേ..?
ഒന്നും മിണ്ടിയില്ല.
കുഞ്ഞിക്രുഷ്ണാ നീയൊന്നിങ്ങോട്ട് വന്നെ..വിലാസിനിയാണ്`.
എന്താ ടീച്ചറേ ..അവന്‍ എഴുന്നേറ്റു പോയി..
വീടിനോട് ചേര്‍ന്നുതന്നെയാണ്‌ വായനശാലയും.എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം.എന്താണവന്‍ എഴുതുന്നത്.അറിയാനൊരാഗ്രഹം.പേനവെച്ച് അടച്ചുവെച്ച പുസ്തകം നിവര്‍ത്തി .

“കാലം ഒരുപാട് മാറിയിരിക്കുന്നു ഇന്ന്.സാഹചര്യങ്ങള്‍ അണയാത്ത തീ നാളങ്ങള്‍പോലെ ആഞ്ഞുപതിക്കുബോള്‍ രക്തം തളം കെട്ടി നില്ക്കുന്ന വഴിയോരങ്ങള്‍.രാഷ്ട്രീയ സാമുഹിക വാദികള്‍ സാമ്രാജ്യ ശക്തികളേക്കാള്‍ വെല്ലുവിളിച്ച് മുന്നേറുബോള്‍ തളം കെട്ടി നില്ക്കുന്ന ചോരയില്‍ കൊഴിഞ്ഞുവീഴുന്ന മനുഷ്യ ജീവനുകളെ വിലകല്‍പ്പിക്കാതാവുബോള്‍ വര്‍ദ്ധിച്ചുവരുന്ന പെണ്‍വാണിഭങ്ങളും ഹര്‍ത്താലുകളും മുതല്‍മുടക്കില്ലാത്ത സ്വാര്‍ത്ഥലാഭങ്ങളാവുബോള്‍ മുന്നോട്ട് നീങ്ങുന്ന പാതകളിലെവിടെയോ ഭഗത് സിങ്ങുമാര്‍ ജന്‍മമെടുക്കുന്നു.സുഭാഷ്‌ചന്ദ്രബോസ് മറഞ്ഞിരിക്കുന്നു.അഹിംസാവാദിയായ ഗാന്ധിജി തന്റെ സഹോദരങ്ങളെ ഹിംസയുടെ പാതയിലേക്ക് അനുഗ്രഹിച്ചയക്കുന്നു.അടിച്ചമര്‍ത്തപ്പെടുന്ന സാമുഹിക വ്യവസ്ത്ഥിതിയില്‍ ഒരു സമൂഹത്തിന്റെ ആഗ്രഹ സഫലീകരണത്തിനായി അവര്‍ മുന്നോട്ട് കുതിക്കുന്നു.
ഇന്ന് പണത്തിന്‌ മീതെ പരുന്തും പറക്കുമെന്ന അവസ്ഥ.പണമില്ലാത്തവന്‍ വെറും പിണം.മാറുന്ന സാഹചര്യങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരമാക്കുന്ന പണം.നിലക്കണം,കോടികണക്കിന്‌ ജനങ്ങളുള്ള ഇന്‍ഡ്യയില്‍ പട്ടിണിപാവങ്ങള്‍ക്കെന്ന് പറഞ്ഞ് രൂപമെടുത്തിട്ടുള്ള പ്രസ്ത്ഥാനങ്ങള്‍.എന്തു നേടി അവര്‍.?വാതോരാതെ പ്രസംഗിക്കാന്‍ മാത്രം അറിയുന്നവര്‍.വിലാപകാവ്യങ്ങള്‍ മുഴക്കുന്നവര്‍.എന്നിട്ട് ഇരുളിന്റെ മറവില്‍ തെറ്റുകളുടെ പുതിയമുഖങ്ങള്‍ അറിഞ്ഞുകൊണ്ട് അഴിച്ചുവിടുന്നതും അവര്‍ തന്നെ.കള്ളവും ചതിയുടേയും അവസാനത്തിനായി ഭൂമിയില്‍ മഹാവിഷ്ണു കല്‍ക്കിയായി അവതാരമെടുക്കുമെന്ന് പുരാണങ്ങള്‍.വേണം..ഒരു കല്ക്കിയല്ല,ഒരു പാട്‌ കല്ക്കിമാര്‍.
വാക്കുകള്‍ തീ നാളങ്ങളേക്കാള്‍ ചൂടുള്ളവയാണ്‌.അതിന്‌ ഏതൊരായുധത്തേക്കള്‍ മൂര്‍ച്ചയുമുണ്ട്.ഒരു കാലത്ത് ജനതയെ ബോധിപ്പിക്കുവാന്‍ വേണ്ടി തെരുവുകളിലാടിതിമര്‍ത്ത തെരുവുനാടകങ്ങള്‍ നമ്മുക്കുവേണ്ട.ആധൂനികതയുടെ ചിറകിലേറി പുതിയൊരു സമരമുറ ആവിഷ്ക്കരിക്കേണ്ട സമയമായി.പതറിക്കേട്ട പിറുപിറുപ്പുകള്‍ ഒന്നിച്ചുകൂടി കൂട്ടായി പ്രതികരിക്കാന്‍ തയ്യറായി നില്ക്കുന്നത് നിങ്ങളറിയുന്നില്ലേ..? പഴമയുടെ ചുവടുകള്‍ പിടിച്ച് മുന്നേറുക.നമ്മുക്ക് വേണ്ടത് പുതിയ ജനതയാണ്‌.പുതിയ മാനദ്ധണ്ടങ്ങാളാണ്.മുന്നേറുക..നിങ്ങള്‍ക്കുകൂട്ടായി ഞങ്ങളുണ്ട്..”

തരിച്ചിരുന്നുപോയി.പിന്നീടൊരിക്കല്‍ അതേ വാചകങ്ങള്‍ കലക്ട്രേറ്റിന്റെ മതിലില്‍ കണ്ടപ്പോള്‍ പരിചയഭാവം കാണിച്ചില്ല.
ഇനിയാരെങ്കിലും വരാനുണ്ടോ..? എടുക്കെല്ലേ..? ഗോവിന്ദനാണ്..
നിക്ക് ..അവന്റെ കോളേജീന്ന് ഇപ്പോ ആരൊ വിളിച്ചിരുന്നു.വഴിയില്‍ ബ്ലോക്കില്‍ കുടുങ്ങിയിരിക്കുകയാണ്‌,എടുക്കറായോന്നും ചോദിച്ച്.കുറച്ചുനേരം ​കൂടി കാക്കല്ലെ..? മദനേട്ടന്‍ ചോദിക്കുന്നു.
എന്നാ പിന്നെ അങ്ങനെ ആവട്ടെ.ഈ റോഡിലെ ഒക്കെ ഓരോ തിരക്ക്.അതിലും കൂടുതലാ കുഴികള്‌.
ചര്‍ച്ചകള്‍ റോഡിലേക്ക് വഴിമാറുന്നത് മെല്ലെ കേട്ടിരുന്നു.വെറുതെ മുറ്റത്തെ പടിഞ്ഞാറെ കോണിലേക്ക് നോക്കി.അവിടെ കനകാംബരത്തില്‍ പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നു.
മാഷേ ..ഞാന്‍ മരിക്കുബോള്‍ എന്റടുത്ത് തുളസ്സിയും മറ്റുമൊന്നും വേണ്ട.ഒരു കനകാംബരത്തിന്റെ ചെടിവെച്ചാ മതി.
നീ വേണ്ടാത്തത് പറയാതെ.ശാസിച്ചു.അല്ല കനകാംബരത്തിനെന്താണിത്ര പ്രത്യെകത.?
മാഷതിന്റെ ഇലകള്‍ കണ്ടില്ലെ.അന്യൊന്യം പായാരം പറയുന്നത്.പിന്നെ ആ പൂക്കള്‍ നോക്കൂ,അതെപ്പൊഴും ചിരിക്കുകയാണ്‌ നിഷ്കളങ്കമായി.
ചിരിച്ചു..വിപ്ളവകാരികള്‍ക്കും ആഗ്രഹങ്ങളൊ..?
അതെന്താ മാഷേ അങ്ങനെ ചോദിച്ചത്.ഏതൊരു വിപ്ളവകാരിക്കും സ്വകാര്യതകളുണ്ട്.ആഗ്രഹങ്ങളും.അതിലുപരി ലക്ഷ്യങ്ങളും.
എടുക്കാണ്‌ മാഷേ..രാഘവന്‍ തട്ടി വിളിച്ചു
ഞെട്ടിപിടഞ്ഞെണീറ്റു.കരച്ചിലുകള്‍ ഉച്ചത്തിലാവുന്നു.പ്രപഞ്ജം മൊത്തം നിശ്ചലമായിരിക്കുകയാണെന്ന് തോന്നിപോയി.പരിഭവങ്ങള്‍്‌ പരാതികളായി മനസ്സിലൂടെ ഒഴുകി നടക്കുന്നു.വടക്കേപ്പുറത്തെ മാവിന്റെ വിറകുകള്‍ അടുക്കികൂട്ടിയൊരുക്കിയ ചിതയെ നോക്കി പൊട്ടികരഞ്ഞൂ.
“ലോകം മുഴുവന്‍ ചതിയാ മാഷേ..പണം ..പണത്തിനുവേണ്ടി ആരെയും മറക്കും”അടുത്തെവിടെയോ ഇരുന്ന് കുഞ്ഞിക്രുഷ്ണന്‍ മന്ദ്രിക്കുന്നു.പിന്തിരിഞ്ഞുനോക്കി.കനകാംബരപൂക്കള്‍ തലക്കുബിട്ടു നില്‍ക്കുന്നു.അതിന്റെ ചിരി മങ്ങിയിരുന്നു.

ليست هناك تعليقات:

إرسال تعليق