الثلاثاء، 17 يناير 2012

നിമിഷാന്തരങ്ങള്‍


ഈ മരുന്ന്‌ പുറത്തുനിന്ന്‌ വാങ്ങിക്കണം.
മുന്നിലേക്ക്‌ നീട്ടിയ സ്ലിപ്പിലേക്ക്‌ പകപ്പോടെ ഒന്ന്‌ നോക്കി.പിന്നെ കൈനീട്ടി വാങ്ങി വരാന്തയിലേക്കിറങ്ങി.പുറത്ത്‌ മഴ തകര്‍ത്തുപെയ്യുകയാണ്‌.പൂപ്പല്‍ പിടിച്ച ഓടിന്റെ വിടവുകളിലൂടെ മഴവെള്ളം വരാന്തയിലേക്ക്‌ ഒലിച്ചിറങ്ങുന്നു.വീശിയടിക്കുന്ന കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തേക്ക്‌ പാറിവീഴുന്നുണ്ട്‌.
എന്തുപറ്റി,കുടയില്ലേ..? സഹദേവേട്ടനാണ്‌.
ഇല്ല സഹദേവേട്ടാ..ഉണ്ടായിരുന്നത്‌ മോന്‍ കൊണ്ടുപോയി.
നീയിത്‌ കൊണ്ടുപോയി വാങ്ങിച്ചു വാ..സഹദേവേട്ടന്‍ കയ്യിലെ കുട നീട്ടി.
മഴ ഒന്നു കൂടി ശക്തമായിരിക്കുന്നു.എത്ര നാളായി ഈ ആസ്‌പത്രിയില്‍ വന്നിട്ട്‌.ഏഴൊ അതൊ എട്ടൊ..ദിനരാത്രങ്ങള്‍ പരിഭവം ചൊരിഞ്ഞ്‌ ഈ മഴത്തുള്ളികളിലേക്കലിഞ്ഞില്ലാതാവുന്നതു പോലെ.റോഡ്‌ മുറിച്ചുകടന്നു.പോക്കറ്റിലിനി എത്ര പൈസയുണ്ടെന്നറിയില്ല.ഒന്നു വീട്ടില്‍ പോകാന്‍ പറ്റിയിരുന്നെങ്കില്‍..ഇന്നു പല്ലു തേച്ചോ..? ഇല്ലെന്ന്‌ തോന്നുന്നു.
ഇരുന്നുറ്റി അബത്താറുരൂപ അറുപത്തന്‍ച്‌ പൈസ..സ്ലിപ്പുനോക്കി കാല്‍ക്കുലേറ്ററില്‍ വിരലുകളമര്‍ത്തി കവ്ണ്ടറിലിരിക്കുന്ന യുവതി പറഞ്ഞു.
നൂറിന്റെ മൂന്നു നോട്ടുകളെടുത്തു നീട്ടി.പോക്കറ്റിലിനി ഒന്നുമില്ലെന്ന്‌ കണ്ടു.
മായ നല്ല ഉറക്കത്തിലായിരുന്നു.ഉറങ്ങട്ടെ.എത്ര നാളായി അവളൊന്നുറങ്ങികണ്ടിട്ട്‌.മോന്‍ വന്നിരുന്നെങ്കില്‍ ഒന്നു വീട്ടില്‍ പോകാമായിരുന്നു.കയ്യിലെ പൈസയും കഴിഞ്ഞിരിക്കുന്നു.ഒന്നു കുളിക്കാനെങ്കിലും പറ്റിയിരുന്നെങ്കില്‍….
മോനെന്തെങ്കിലും കഴിച്ചൊ..? തൊട്ടപ്പുറത്തെ ബെഡിലെ വല്ല്യമ്മയാണ്.
ചിരിച്ചൂ.പിന്നെ പറഞ്ഞു..ഇല്ല…
എന്തെങ്കിലും കഴിച്ചിട്ടുവരൂ.ഇവിടെ ഞങ്ങളൊക്കെയില്ലെ.അല്ല മോന്റെയോ ഇവളുടെയോ ബന്ധുക്കളെയൊന്നും കണ്ടില്ലല്ലൊ..?
ചിരിച്ചു..മെല്ലെ പുറത്തേക്കിറങ്ങി.അവര്‍ക്കെന്തു തോന്നിയൊ എന്തോ..ബന്ധങ്ങളുടെ വില ഇപ്പോഴാണറിയുന്നത്‌.വീട്ടുകാരെ വെല്ലുവിളിച്ച്‌ വിവാഹം കഴിച്ച്‌ ജീവിതം ആരംഭിച്ച ഏതെങ്കിലും നിമിഷത്തിലോര്‍ത്തിരുന്നോ ഇങ്ങനെ ഭ്രാന്താശുപത്രിയിലും കഴിയേണ്ടിവരുമെന്ന്‌.
പുറത്ത്‌ മഴ തോര്‍ന്നിരിക്കുന്നു.നേര്‍ത്ത മഴത്തുള്ളികള്‍ കാറ്റില്‍ മുറ്റത്തെ പ്ളാവില്‍ നിന്നും മുഖത്തേക്ക്‌ ഇറ്റു വീണു.നന്നായി ചക്കയുണ്ട്.ഇതൊക്കെ ആരു പൊട്ടിക്കുമോ ആവോ..?ഡോക്ട്ടറാകുന്നതിന്റെ പ്രാക്ടീസിനുവന്നതാവണം ആണ്‍ക്കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ഒരു സംഘം കലപിലകൂട്ടി കടന്നു പോയി..വെറുതെ ആലോചിചൂ മനുഷ്യമനസ്സിനെ പൂര്‍ണ്ണമായി പഠിച്ചവരാരെങ്കിലും ഉണ്ടോ..?
വലതുവശത്തെ ബോര്‍ഡിലേക്ക്‌ അറിയാതെ കണ്ണൊന്നുടക്കി.”ഷോക്ക്‌ റൂം”.ഇന്നലെ അതിനകത്തുനിന്നും കേട്ട ജയന്തിയുടെ നിലവിളി.മോനു നേരെ അവരൊരു തവണ “പോപ്പിന്‍സ്സ്” എന്നും പറഞ്ഞ്‌ ഓടിച്ചെന്നത്‌.അവന്‍ ഓടി വന്ന്‌ തന്റെ പിന്നിലേക്ക്‌ മാറിയപ്പോള്‍ അവരുടെ മുഖത്തുണ്ടായ ദേഷ്യം ഓര്‍മയുണ്ട്.അപ്പൊഴേക്കും ആരൊക്കെയോ ചേര്‍ന്ന്‌ അവരെ പിടിച്ചിരുന്നു.പിന്നിടറിഞ്ഞു അവരുടെ മകന്‍ ആക്സിഡന്റില്‍ അവരുടെ മുന്നില്‍ വെച്ച് മരണപ്പെട്ടതാണെന്ന്‌.
വെറുതെ നടന്നു.സ്ത്രീകളുടെ വാര്‍ഡ്‌ ഇത്തിരി ഉള്ളിലായതുകൊണ്ട്‌ ശരിക്കും ്‌ ഒരു മടുപ്പ്‌.ഇന്നലെ ആണുങ്ങളുടെ സെല്ലിന്റെ അടുത്തേക്ക്‌ പോയതോര്‍ത്തു.നഗ്നരായി ഇരുബഴികളില്‍ പിടിച്ച്‌ കൈകള്‍ കൊണ്ട് ഓരൊ ചേഷ്ട്ടകള്‍ കാട്ടി അലറിവിളിക്കുന്ന അവരെ കണ്ടപ്പോള്‍ അറിയാതെ ഒന്നു ഭയന്നുപോയി.സ്ത്രികളുടെ സെല്ല്‌ ഇനിയും ഉള്ളിലാണ്‌.അവിടേക്ക്‌ പ്രവേശനം തീരെയില്ല.
മഴ പെട്ടന്ന്‌ ആഞ്ഞുപെയ്തു.ഓടി വരാന്തയിലേക്ക്‌ കയറി.നജീബ് എവിടുന്നോ പെട്ടന്ന്‌ ഓടികയറിവന്നു.
ശ്ശൊ..ഈ നാശം പിടിച്ച മഴ..അവന്‍ പ്രാകുന്നു.
അവനെ ഒന്നു നോക്കി പതിയെ ചിരിച്ചു.സമ്മതിക്കണം അവനെ.ഇത്ര ചെറുപ്പത്തില്‍ ഇതുപോലുള്ള ആസ്പ്ത്രിയില്‍ ഉമ്മയെയും നോക്കി.സ്ത്രികളുടെ വാര്‍ഡില്‍ പുരുഷന്‍മാര്‍ക്ക്‌ തങ്ങാനവാത്തതിനാല്‍ അവന്‍ അതിനു മുന്‍പിലുള്ള ചെറിയ മുറിയില്‍ ആണ്‌ കിടപ്പ്‌.ഇപ്പൊ തനിക്കും അവനവിടെ ഒരു സ്ഥലമൊരുക്കി തന്നിരിക്കുന്നു.അവനെ എല്ലാ രോഗികള്‍ക്കും പേടിയാണ്‌.ഇന്നലെ പുറത്തേക്കോടിയ ജയന്തിയെ അവന്‍ പിടിച്ചുകൊണ്ടുവരുന്നത്‌ കണ്ടപ്പൊ ബഹുമാനം തോന്നി.ഭാര്യയായിട്ടുപൊലും മായയെ തനിക്ക്‌ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. ജൂബിലി മിഷന്റെ ആറാമത്തെ നിലയില്‍ നിന്നും അവള്‍ ശരവേഗത്തില്‍ തന്നെ തട്ടിമാറ്റി പുറത്തേക്കോടിയത്‌.താന്‍ വേച്ചുപോയി ആ നേരത്ത്‌.പിന്നെ അവിടുന്നിങ്ങോട്ടുള്ള പറിച്ചു നടല്‍.
ഉമ്മാ നിങ്ങളകത്തുകേറിപോയെ..ശബ്ദ്ധം കേട്ട്‌ തിരിഞ്ഞു..പുറത്തേക്കിറങ്ങിയ ഉമ്മയെ നജീബ് അകത്തേക്ക്‌ തള്ളികയറ്റുകയാണ്‌.
പാവം..കാലത്ത്‌ നേരത്തെ എഴുന്നേറ്റ്‌ മുറ്റമൊക്കെ അടിച്ചുവാരുന്നത്‌ കാണം.ഇന്നാളൊരു ദിവസം മായ പറഞ്ഞു അവരവിടുത്തെ ടോയ്‌ലെറ്റ്‌ വ്രുത്തിയാക്കുന്നുണ്ടായിരുന്നുവെന്ന്‌.പണിയൊക്കെ കഴിഞ്ഞ്‌ രണ്ടു കയ്യും കൂട്ടിപിടിച്ച്‌ ആരോടും മിണ്ടാതെയുള്ള ആ ഇരിപ്പില്ലായിരുന്നെങ്കില്‍ .അങ്ങനെ നോക്കിയാല്‍ ജൂബിലിമിഷനിലുണ്ടായിരുന്ന ആ ടിച്ചറുടെ കാര്യമോ..കാലത്തുതന്നെ അവരുടെ ഭര്‍ത്താവ്‌ ഉള്ള പത്രമൊക്കെ വാങ്ങികൊണ്ടുവരുന്നത്‌ കാണാം.എല്ലാം കുത്തിയിരുന്ന്‌ വായിച്ച്‌ കുറെയിടത്തൊക്കെ പേനകൊണ്ട്‌ വരച്ചിട്ട്‌ പിന്നെ തനിച്ചുള്ള ആ ക്ലാസ്സ് എടുക്കല്‍.പാവം അയാളപ്പോള്‍ പുറത്തേക്കു മാറി നില്‍ക്കുന്നത്‌ കാണം.അങ്ങനെ എത്രയെത്ര ജീവിതങ്ങള്‍.ഇവിടുത്തെ അപേക്ഷിച്ച്‌ ഗ്രൌഡിനോട്‌ ചേര്‍ന്നുള്ള ആ ബില്‍ഡിങ് പക്ഷേ സമാധാനം നിറഞ്ഞതായിരുന്നു.ഓര്‍മകള്‍ പെട്ടന്ന്‌ ഒരു മഴക്കാല രാത്രിയിലേക്ക്‌ പാഞ്ഞു പോയി.
ഇതെവിടുന്നാ ഇപ്പോ..ഈ മഴമുഴുവന്‍ നനഞ്ഞ്‌.വല്ല അസുഖവും വരുത്തി വെക്കും.മായ ഓടിവന്ന്‌ സാരിതലപ്പുകൊണ്ട്‌ അയാളുടെ തല തുവര്‍ത്തി.
ആഞ്ഞുവെട്ടിയ ഇടിയും ഒപ്പം ഒരു മിന്നലും.മായ പെട്ടന്നയാളെ വട്ടം കെട്ടിപിടിച്ചു.
അയാളുറക്കെ ചിരിച്ചു.കണ്ടോ..ഇങ്ങനൊരു പാവം ഇവിടുള്ളതോണ്ടെല്ലെ ഞാനീ മഴയത്തു വന്നെ.എന്നിട്ട്‌ കുറ്റം എനിക്കൊ..?
നെറ്റിയിലെക്ക്‌ വീണ അവളുടെ മുടിയിഴകള്‍ അയാള്‍ കൈകൊണ്ട്‌ മാടിയൊതുക്കി.കുസ്രുതി നിറഞ്ഞ ആ കണ്ണുകളിലൊന്ന്‌ മുത്തം വെക്കാനൊരുങ്ങിയതാണ്‌.മായ പെട്ടന്ന്‌ കയ്യില്‌ നുള്ളി.
മോന്‍ ഉറങ്ങീട്ടുണ്ടാവില്ല..
ചോറു പകര്‍ത്തട്ടെ..മായ അയാളെ നോക്കി.
നില്‍ക്ക്‌ ഒന്ന്‌ കുളിക്കണം.
ഈ മഴ മുഴുവന്‍ കൊണ്ടിട്ടോ..ഇനി വേണ്ട.വന്നേ എനിക്ക്‌ വിശക്കുന്നുണ്ട്‌.അവള്‍ അടുക്കളയിലേക്ക്‌ നടന്നു.
മുണ്ടുമാറിവന്നു.മോന്റെ മുറിയിലേക്കൊന്ന്‌ പാളിനോക്കി.അടുത്തമാസമെങ്കിലും ഒരു വാതില്‌ ശരിയാക്കണം.അതിനീ ലോണും മറ്റുകാര്യങ്ങളും നാളെ നാളെ എന്നു വൈകിക്കുകയെല്ലെ..
അതേ..
ഉം എന്താ..
മുടിയിഴകളിലൂടെ അരിച്ചിറങ്ങുന്ന അവളുടെ നീണ്ട കൈവിരലുകളെ നെന്ചിലെക്ക്‌ വെച്ച്‌ അവളുടെ മുഖത്തേക്ക്‌ നോക്കി.ഇരുട്ടില്‍ മുഖത്തെ ഭാവം വ്യക്തമായില്ല.
അവിടെ അബലത്തില്‌ ഉല്സവാണ്‌..
എവിടെ..
അരണാട്ടുകരയില്‌.നമ്മുക്ക്‌ ഒന്നു പോയാലെന്താ..
നിര്‍ത്ത്‌ നീയുറങ്ങാന്‍ നോക്ക്‌.
ഉല്സവത്തിനല്ലെ ഏട്ടാ,..അതിനെന്താ..
മായേ എനിക്കറിയാം നീ അവിടെ പോകുന്നതെന്തിനാണെന്ന്‌.നിന്റെ അച്ചനും അമ്മയും ഒന്നും പറയില്ലായിരിക്കും.പക്ഷെ നിന്റെ ഏട്ടന്‍.അവനിപ്പൊഴും ഒന്നു മറന്നിട്ടില്ല.ഒന്നാമത്‌ ഞാനവന്റെ സുഹ്രുത്തായിരുന്നല്ലോ..പിന്നെ ഇത്രയും കാലം നമ്മളിതൊന്നുമില്ലാതെയെല്ലെ കഴിഞ്ഞെ.ഇനിയും അങ്ങനെ തന്നെ മതി.പിന്നെ നിന്റമ്മക്ക്‌ അസുഖം കൂടുതലാണെന്ന്‌ പറഞ്ഞതോണ്ടാണൊ..? അത്‌ നീയിയിടെയായി വീട്ടുകാരെ പറ്റി ആലൊചിക്കുന്നത്‌ കണ്ടപ്പോ പറഞ്ഞതെല്ലെ.അത്‌ മഹി വിളിച്ചപ്പോ പറഞ്ഞതായിരുന്നു.നിന്നോട്‌ പറയണ്ടാന്നാ ഞാന്‍ വിചാരിച്ചത്‌.അറിഞ്ഞാലും പോയി കാണാന്‍ നിന്റെ ഏട്ടന്‍ സമ്മതിക്കില്ല.പിന്നെ പറഞ്ഞുപോയെന്നുമാത്രം.
കുറച്ചുനേരം മവ്നം.,,എന്നാലും ഞാന്‍ പോകും..
നീ പോകില്ല..കടുപ്പിച്ചുതന്നെ പറഞ്ഞു.
പോകും.അവള്‍ കയ്യെടുത്തുമാറ്റി തിരിഞ്ഞു കിടന്നു.
ഉല്സവത്തിനവള്‍ പോയിരുന്നു.അതു പിന്നീടറിഞ്ഞു.ഏട്ടന്‍ അവളോട്‌ കയര്‍ത്തത്‌ മഹി തന്നെയാണ്‌ വിളിച്ചുപറഞ്ഞത്‌.പിന്നിടൊരുതവണ അവനെ വഴിയില്‍ വെച്ചുകണ്ടപ്പൊ അതിനെ പറ്റി ചോദിച്ചത്‌ എങ്ങനെയോ മായ അറിഞ്ഞു.അന്നവള്‍ തന്നോട്‌ വല്ലാതെ കയര്‍ത്തു.അറിയാതെ കയ്യൊന്നുയര്‍ന്നുപോയി.ഇത്രയും കാലത്തിനിടക്ക്‌ ആദ്യമായി.കുറച്ചുദിവസം അവള്‍ മിണ്ടാതെ നടന്നു.പിണക്കം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചതുമാണ്‌.അവള്‍ വാശിയില്‍ തന്നെ ആയിരുന്നു.പിന്നെ പിന്നെ തനിക്കും വാശിയായി.മനപ്പൂര്‍വം നേരം വൈകി വരിക,വല്ലപ്പോഴും മദ്യപിച്ചിരുന്നത്‌ കൂട്ടുകാരോടൊത്ത്‌ സ്ഥിരമായി.അതാണ്‌ കൂടുതല്‍ കുഴപ്പമാക്കിയത്‌.ചീത്തവിളിയും ബഹളവുമായി കടന്നുപോയ ദിനങ്ങള്‍.പിന്നെ എപ്പോഴാണ്‌ അവളിലീ മാറ്റം വന്നത്.അറിയില്ല.ഒടുവില്‍ ഇവിടെയും.അവളുടെ ഏട്ടനെ ഒരു ദിവസം പുറത്ത്‌ വെച്ച്‌ കണ്ടിരുന്നു.പറഞ്ഞു,ഒന്നു വന്നു കാണാന്‍. വന്നില്ല.
അച്ചാ..ശബ്ദ്ധം കേട്ട്‌ ഞെട്ടി തിരിഞ്ഞു.
അഖിലാണ്‌.കയ്യിലെ ചോറ്റുപാത്രത്തിലേക്ക്‌ അത്‌ഭുതത്തോടെ നോക്കി.
എവിടുന്നാടാ..
ഞാന്‍ വെച്ചതാ..അച്ചന്‍ വല്ലതും കഴിച്ചോ..?
ഇല്ല..
ഞാന്‍ നിന്നോളാം .അച്ചന്‍ വല്ലതും കഴിച്ചിട്ടുവാ..
നീയെന്താ ഉണ്ടാക്കിയത്‌..?
ചോറും പരിപ്പുകറിയും.
അയാള്‍ മകനെ നോക്കി .പത്തില്‍ പഠിക്കുന്ന അവന്‍ വല്ലാതെ വളര്‍ന്നുവെന്ന്‌ തോന്നിപ്പോയി.മായ ഒരു ദിവസം പറഞ്ഞത്‌ ഓര്‍മ്മ വന്നു.
നമ്മുടെ മോനേ അത്യാവശ്യം പാചകമൊക്കെ പഠിച്ചു.
നീയവനെ അടുക്കളയില്‍ നിര്‍ത്താ..പഠിക്കാന്‍ സമ്മതിക്കാതെ.
പിന്നെ ..എനിക്കൊരു തുണ വേണ്ടെ.
അച്ചന്‍ പണിസ്ഥലത്തും ഒന്നു പോകും.പൈസയൊക്കെ തീര്‍ന്നു.
ഉം..അവന്‍ മൂളി.
മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.മെല്ലെ പുറത്തേക്കിറങ്ങി.ഇടക്കൊന്ന്‌ തിരിഞ്ഞു നോക്കി.അവന്‍ തന്നെ തന്നെ നോക്കി നില്ക്കുന്നത്‌ കണ്ടു.ഗെയ്‌റ്റുകടന്നുവന്നൊരുകാറില്‍ നിന്ന്‌ മൂന്നാലുപേര്‍ വട്ടം പിടിച്ച്‌ ഒരാളെ ഇറക്കുന്നു.ഒരാള്‍ കൂടി ഇവിടെ.മനസ്സ്‌ ആരോടന്നില്ലാതെ പറഞ്ഞു.പുറത്ത്‌ വാഹനങ്ങള്‍ പതിവുബഹളത്തോടെ പായുന്നുണ്ടായിരുന്നു.

ليست هناك تعليقات:

إرسال تعليق